കാലം വലയിൽ വീഴും കിളിയോടോതും വിണ്ണു തൊടാൻ ജാലം ചിറകിൽ പേറും കിളികൾക്കാരേ തുണയരുളാൻ കനലൊളി തൂകുന്ന സൂര്യന്റെ തീവിരൽ വന്നു വലയരിഞ്ഞീടുമോ.... മറയിലൊളിച്ചു കളിക്കുന്ന കാറ്റു വന്നൊന്നു കൈ തുണച്ചീടുമോ... പഴയൊരു കഥയിലെ പറവകൾ പോലെ വലയും കൊണ്ടൊരുമിച്ചു പറക്കണം മേലേ കാത്തുനിൽക്കാതെ സമയവും ഒഴുകുന്നു പൂം പുലരിക്കടലിലെത്താൻ... (കാലം വലയിൽ....)
കൂട്ടത്തിലൊരുകിളിതൻ ഉയിരു് കളിയാട്ടത്തിൽ തകർന്നടിഞ്ഞു കണ്‍കളിൽ പെയ്തിറങ്ങും കറുത്ത മഴ കാഴ്ച്ചയ്ക്കു മറ പണിഞ്ഞു... പകലുപോകുന്ന മുൻപൊരു താരകം മാനത്തു തെളിഞ്ഞു വന്നു... ആടിനിൽക്കുന്ന മനസ്സിനെ ഉണർത്തുന്ന കിരണങ്ങൾ ചൊരിഞ്ഞു തന്നു... പഴയൊരു കഥയിലെ പറവകൾ പോലെ വലയും കൊണ്ടൊരുമിച്ചു പറക്കണം മേലേ കാത്തുനിൽക്കാതെ സമയവും ഒഴുകുന്നു പൂം പുലരിക്കടലിലെത്താൻ... (കാലം വലയിൽ....)
ആശയ്ക്കു ചിറകു വെച്ചാൽ...മണിച്ചിറകു് കല്ലിലും മുളച്ചു വരും... മനസ്സിലൊന്നുറച്ചുവെന്നാൽ...നിനച്ചതിനെ ഞൊടികൊണ്ടു പിടിച്ചടക്കും തീ മഴച്ചാറ്റു വരുവതിനെതിരെയും പറവകൾ പറന്നുയരും... വിരുതുകാട്ടുന്ന വിധിയുടെ നടുവിലും വിജയത്തിൻ കൊടി ഉയരും... പഴയൊരു കഥയിലെ പറവകൾ പോലെ വലയും കൊണ്ടൊരുമിച്ചു പറക്കണം മേലേ കാത്തുനിൽക്കാതെ സമയവും ഒഴുകുന്നു പൂം പുലരിക്കടലിലെത്താൻ... (കാലം വലയിൽ....)